ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട് . സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്.



അഘോരികളുടെ മാനസികശക്തി അപാരമാണ്.

മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരുസാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.


എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.


എങ്കിലും അഘോരികളെ കുറിച്ചു വളരെയധികം തെറ്റിധാരണകള്‍ വിവിധ മാസികകളിലും വെബ്സൈറ്റ്കളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിക്കുന്നു.


വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാൽ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാർജ്ജിച്ചു എന്നു മാത്രം.


അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതന കാലത്ത് ഋഷിവര്യന്മാര്‍ വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ്

ഈ മുന്‍കരുതല്‍ അവര്‍ എടുത്തത്‌. അഥര്‍വവേദത്തെ അധമമാണ് എന്ന് കണക്കാക്കി വേര്‍തിരിച്ചു നിര്‍ത്തിയതും ഇതുകൊണ്ടാണ് .


പക്ഷെ, കാര്യസാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ടന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌. ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്.

അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്…


യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം.

തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത  പോലെയുള്ള ദേഹപ്രകൃതിയും,

ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല .ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല..

അമാനുഷിക ശക്തികള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.


ശ്രീ പരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ.

—————————–

ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.

സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.

വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.

മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.

കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.

ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു.


പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.


കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.


മദ്യം, ഭാംഗ്‌, കഞ്ചാവ്‌ തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്.

വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.


സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.  പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും.   ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.

അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.


പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല.  അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാധ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി!അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.


ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.


ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.

വിവാഹം, സന്താനങ്ങൾ,  ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.

ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.


ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കണം എന്നാണെങ്കിൽ ലഭിച്ച മനുഷ്യജന്മത്തിൽ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാർ എത്രയൊ വിരളമാണ്.

നല്ലൊരു ശതമാനം സംന്യാസിമാരും പണത്തിന്റെ ധാരാളിത്തത്തിൽ മുങ്ങി ബ്രഹ്മചര്യം ഒരു മറയാക്കികൊണ്ട്‌ ലൈംഗികതയിൽ വരെ ഏർപ്പെടുന്നവരാണ്.

ഇതിൽപ്പരം കൊടിയ മഹാപാപം വേറെയേതുണ്ട്‌…?


ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണു. 


ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ.

ഘോരം രുദ്രനാണ്. അഘോരം ശിവനും.

രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്‌. അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര -തന്ത്രങ്ങളിൽക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാൻ പഠിക്കുക.


ഓം…ക്ലിം..ക്ലിം..സിദ്ധി..നമ:രുദ്ര…രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു


ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.

ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.

ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.

ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..

ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്‌.

ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.


മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി,

കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു.

ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.


അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ.

ഖ എന്നാൽ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം.


ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞ്‌ തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു 15 വർഷത്തെ കഠിന പ്രയത്നം തന്നെവേണം.

വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം…


അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു…

സമയമാകുമ്പോള്‍ “ആത്മബലിദാനം” അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു…


അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്‍റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില്‍ ലയിക്കുന്നു.

സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.

സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കും….

Previous Post Next Post