ഇന്ത്യയിലെ തന്നെ അത്യപൂർവ്വമായ ഒരു ചരിത്രസ്മാരകമാണ്  കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിലെ തൂക്കുപാലം. തെക്കേ ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലം എന്നറിയപ്പെടുന്ന ഇത് 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്തിലാണ് നിർമ്മിക്കുന്നത്.   കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

ആയില്യം തിരുനാൾ ബാലരാമ വർമ്മ


1877 ൽ ആൽബർട്ട് ഹെൻറി എന്ന ബ്രിട്ടീഷുകാരനായ എൻജിനീയറാണ് ഈ തൂക്കുപാലം പണിതത്.  ആദ്യ കാലങ്ങളിൽ വ്യാപാരത്തിനായി തമിഴ് നാട്ടിൽ നിന്നും ഏറെ പേരും എത്തിയിരുന്നത് കാടും മേടും കടന്നു മലന്ചെരുവ് വഴി ആയിരുന്നു.  മാർഗമധ്യേ ഉള്ള കല്ലടയാറിനെ മുറിച്ചു കടക്കുക എന്നത് വളരെ സാഹസ്സികമാകുകയും. ഈ സാഹസ്സികത മൂലം അന്ന് വ്യാപാരികൾ സഞ്ചരിച്ചിരുന്ന ചങ്ങാടങ്ങളും മറ്റും മറിഞ്ഞു അനവധി ജീവഹാനി സംഭവിക്കുകയും ചെയ്തു. ഇതു മൂലം വ്യാപാരികളുടെ വരവ് കുറയുകയും വ്യാപാരം കുറയുകയും സർക്കാർ ഖജനാവിലെ പണത്തിന്റെ അളവ് കുറഞ്ഞു വരികയും ചെയ്തു. ഈ പ്രതിസന്ധിക്ക് പരിഹാരമായി അന്നത്തെ മഹാരാജാവ് തിരുവിതാം കൂർ ആയില്യം തിരുന്നാൾ രാമവർമ്മ 1872 ൽ ബ്രിറ്റീഷുകരുടെ സഹായത്തോടെ കല്ലടയാറിന് കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം പണിയാൻ ആരംഭിച്ചു. 

1970 കളിൽ ഗതാഗതം നിലച്ച ഈ പാലം 1990 ൽ പുരാവസ്തുവകുപ്പ് സംരക്ഷിത സ്‌മാരകമായി ഏറ്റെടുക്കുകയായിരുന്നു. കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട്‌ കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. പാലത്തിൻറെ നീളം 400 അടിയും ആർച്ചുകൾക്കിടയിൽ 200 അടിയും ആർച്ചുകൾക്ക് ഇരുവശവും 100 അടി വീതവും ഉണ്ട് . 53 കണ്ണികൾ വീതമുള്ള രണ്ടു ചങ്ങലകളിലാക്കി പാലം തൂക്കിയിട്ടിരിക്കുന്നു.



1877 ആഗസ്റ്റ് ഒന്നിന് ആയില്യം തിരുന്നാൾ മഹാരാജാവ് പുനലൂർ തൂക്കുപാലം ഉത്ഘാടനം ചെയ്തു. പാലം ഉത്ഘാടന വേളയിൽ ഒരു പരീക്ഷണം കൂടി നടത്തപെട്ടു. അന്നു ഏഴ് ആനകളെ അവിടെ കൊണ്ട് വന്നിരുന്നു. വിദഗ്ദരായ പാപ്പാന്മാരും എല്ലാ പണികളും നോക്കിയിട്ടും ആനകൾ പാലത്തിൽ കയറിയില്ല്ല. പാലത്തിൽ കാലു കുത്തുമ്പോൾ പാലത്തിൻറെ മറ്റേ തല പൊങ്ങുകയും പാലം കുലുങ്ങുകയും കിലുകിലാ ശബ്ദം കേൾക്കുകയും ചെയ്‌തിരുന്നു. അങ്ങനെ വന്യമൃഗങ്ങളിൽ നിന്നും ശല്യമുണ്ടാവുകയില്ലെന്നു  ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.

Source : punaloor.com

Previous Post Next Post