മാർത്താണ്ഡവർമ്മ എന്ന ചരിത്രാരചയിതാവെന്ന നിലയിലാണ്  സി.വി. രാമൻപിള്ളയുടെ പ്രശസ്തി . തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസൻ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19-ന് (1033 ഇടവം 7) തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാർ വീട്ടിൽ ജനിച്ചു. 

തിരുവിതാംകൂർ രാജകൊട്ടാരത്തിൽ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നൽകിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കൽ കേശവൻ തമ്പിയായിരുന്നു. 1881-ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. 

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയിൽ ചെറിയൊരു ജോലി കിട്ടിയതിനെ തുടർന്ന് നിയമപഠനത്തിന് ലോ കോളേജിൽ ചേർന്നു. അതും പ്ലീഡർ പരീക്ഷയും ഒന്നും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയിൽ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905-ൽ ഗവണ്മെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1918-ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. 

പരീക്ഷാ ബോർഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളി സഭയിൽ പ്രവർത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു. ജന്മി-കുടിയാൻ പ്രശ്നം, വിവാഹ ബിൽ എന്നിവയെപ്പറ്റി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മലയാളീ മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വി.യുടേതായിരുന്നു. 1922 മാർച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്കോട്ട് എന്നറിയപ്പെടുന്നു.

Previous Post Next Post